''ഇതുവരെയുള്ള ജീവിതത്തിൽ, വലിയ പദവിയിലുള്ള ആരെയെങ്കിലും നിങ്ങൾക്ക് പേടി തോന്നിയിട്ടുണ്ടോ? അല്ലെങ്കിൽ, അത്തരക്കാർ നിങ്ങളെ ഏതെങ്കിലും രീതിയിൽ പേടിപ്പിച്ചിട്ടുണ്ടോ?"" തികച്ചും അപ്രതീക്ഷിതമായ ഒരു ചോദ്യം പ്രഭാഷകനിൽ നിന്ന് ഉണ്ടായപ്പോൾ സദസ്യരിൽ പലർക്കും വ്യക്തിപരമായി വർണ്ണിച്ചും വിശദീകരിച്ചും പറയാവുന്ന സംഭവങ്ങളോ അനുഭവങ്ങളോ ഓർമ്മയിൽ വന്നെങ്കിലും, ആരും പ്രത്യേകിച്ചൊരു മറുപടിയും പറയാതെ ചിരിച്ചുകൊണ്ടിരുതേയുള്ളൂ.
അപ്രകാരം പ്രഭാഷകന്റെ അടുത്ത വാക്കുകൾക്ക് കൗതുകപൂർവം കാതോർത്തിരുന്നവരെ സ്വാഭാവികമായ ഒരു വാത്സല്യത്തോടെ കണ്ണോടിച്ചു കൊണ്ട് അദ്ദേഹം തുടർന്നു: ''ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾ ഓരോ തരത്തിലായിരിക്കുമല്ലോ!എന്നാലും, എന്റെ ചോദ്യത്തിന് അതെ, അത്തരം കുറച്ചുപേരുണ്ട് എന്നൊരു പൊതുവായ ഉത്തരമായിരിക്കും നിങ്ങളിൽ പലർക്കും!"" തങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ പ്രഭാഷകൻ കൃത്യമായി പറഞ്ഞതു കേട്ടതിന്റെ സംതൃപ്തിയുംചില സദസ്യരുടെ മുഖങ്ങളിൽ പ്രകടമായിരുന്നു.
സദസ്സിലെ സൗഹൃദാന്തരീക്ഷം പകർന്ന നിറവ് ഉൾക്കൊണ്ട് പ്രഭാഷകൻ ആത്മഗതം പോലെ പറഞ്ഞു:
''നമ്മളൊക്കെ സാധാരണ മനുഷ്യരായതിനാൽ നമ്മുടെ ബാല്യത്തിലും കൗമാരത്തിലുമൊക്കെ ജീവനുള്ളതും അല്ലാത്തതുമായചിലതിനോടൊക്കെ പേടി തോന്നുന്നത് സ്വാഭാവികം. എന്നാ ൽ, നല്ല ധൈര്യവും ശക്തിയുമൊക്കെ ഉണ്ടെന്നു കരുതുന്ന ചെറുപ്പകാലത്തും നമ്മളിൽ ചിലർ ചില പദവിക്കാരെയൊക്കെ പേടിച്ചു കഴിഞ്ഞത് പലർക്കും അറിയാം. അവർക്കു വേണ്ടി ഞാൻ പേടിയുടെ ഒരു മനഃശാസ്ത്രം പറയാൻ പോവുകയാണ്.
നമ്മെ പേടിപ്പിക്കാൻ ശ്രമിക്കുന്ന, 'വലിയ പദവിയുള്ളവർ" മിക്കപ്പോഴും നമ്മളെ വല്ലാതെ ഭയക്കുന്നുണ്ട് എന്നതാണ് സത്യം! അതിനാലാണ് അവർ പലപ്പോഴും ഒളിഞ്ഞും പതുങ്ങിയും നമ്മളെ പേടിപ്പിക്കാൻ ശ്രമിക്കുന്നത്. നമ്മുടെ വ്യവസ്ഥി തിയിൽ മനുഷ്യൻ എന്തിനാണ് മനുഷ്യനെ ഭയക്കുന്നതെന്ന് തിരിച്ചറിവുള്ള ആരെങ്കിലും ഒക്കെ ചോദിക്കുമായിരിക്കാം!
നിയമത്തോടും നിയമ വ്യവസ്ഥയോടും നമുക്ക് ഉണ്ടാകേണ്ടത് ആദരവാണ്; ഭയമല്ല എന്ന് ആദ്യം മനസിലാക്കുക.
ഓരോ പദവിക്കും ചേരുന്ന പെരുമാറ്റം പഠിച്ചിട്ടു വേണം ഒരു പദവി തലയിൽ കയറ്റാനും, ആ പദവിയുടെ കസേരയിലിരി ക്കാനും എന്നുകൂടി ഇക്കൂട്ടർക്ക് പറഞ്ഞു കൊടുക്കാം! ഭയകൗടില്യ ലോഭങ്ങൾ ഒരു നാടിനേയും വളർത്തില്ല എന്നു പറഞ്ഞു വലുതായവർ പോലും വന്ന വഴി മറന്നാൽ എന്താണ് ചെയ്യുക! തീർച്ചയായും കൃപ കൂടാതെ പീഡിപ്പിച്ചീടുന്ന നൃപൻ ചത്തു കൃമിയായിത്തീരും എന്ന് പൂന്താനം തിരുമേനി പ്രവചിച്ചതു പ്രതീക്ഷിക്കാം, അല്ലേ?"" സദസ്സിൽ നിന്ന് ഉയർന്ന കൂട്ടച്ചിരിയിൽ പ്രഭാഷകനും പങ്കുചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |